ഗാസ: ഗാസയിലെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾക്കിടയിൽ പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ ദാരിദ്ര്യത്തിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിപ്പിച്ചു അയക്കാൻ നിർബന്ധിതരാകുകയാണ്.
ഗാസയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകൾ പ്രകാരം, 2024ലും 2025ലുമായി നടന്ന വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 15 വയസിന് താഴെയുള്ള 627 പെൺകുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗാസയിൽ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.
പട്ടിണി, അഭയാർഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിവാഹിതരാകുന്നതോടെ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷൻ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു.
വിവാഹിതരായ പല പെൺകുട്ടികളും ഭർത്താക്കന്മാരിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്ത സമയത്തെ ഗർഭധാരണം പെൺകുട്ടികളുടെ ജീവന് ഭീഷണിയാകുന്നു. പോഷകാഹാരക്കുറവും മതിയായ ചികിത്സയുടെ അഭാവവും മൂലം ഗർഭമലസുന്നതും പ്രസവസമയത്തെ അമിത രക്തസ്രാവവും ഗാസയിൽ പതിവായിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുകൾ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടാത്ത വിവാഹങ്ങൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ ബാലവിവാഹ നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.